Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

അണ്ണാ ഹസാരെ ‘ആര്‍.എസ്.എസ് പ്രചാരകന്‍ ആയിരുന്നെന്ന് തെളിയിക്കുന്ന രേഖകളും ചിത്രവും പ്രമുഖ ഹിന്ദി പത്രം പുറത്തുവിട്ടു.



 പ്രമുഖ ആര്‍.എസ്.എസ് നേതാവ് നാനാജി ദേശ്മുഖില്‍നിന്ന് ദീക്ഷ വാങ്ങിയാണ് ഹസാരെ ആര്‍.എസ്.എസില്‍ ചേര്‍ന്നതെന്ന് വെളിപ്പെടുത്തിയ ഹിന്ദി പത്രം ‘നയീ ദുനിയ’, ആര്‍.എസ്.എസിന്‍െറ ഗ്രാമവികസന പദ്ധതിയാണ് ഹസാരെ സ്വന്തം ഗ്രാമമായ റാലിഗന്‍ സിദ്ധിയില്‍ നടപ്പാക്കിയതെന്നും വ്യക്തമാക്കി. ഹസാരെയുടെ ഉപവാസം മുംബൈയില്‍ തുടങ്ങാനിരിക്കേ പുറത്തുവന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും വിവാദമാക്കിയിട്ടും നിഷേധിക്കാന്‍ ഹസാരെ തയാറായിട്ടില്ല.
നാനാദേശ്മുഖ് അധ്യക്ഷനായ ആര്‍.എസ്.എസുമായി അഫിലിയേറ്റ് ചെയ്ത ഒരു സന്നദ്ധ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനവും അണ്ണാ ഹസാരെ വഹിച്ചിരുന്നു. ആര്‍.എസ്.എസ് ശിബിരങ്ങളില്‍ ദേശ്മുഖ് പതിവായി ഹസാരെയെ പ്രശംസിച്ച് തുടങ്ങിയതോടെയാണ് സംഘ്പരിവാര്‍ വൃത്തങ്ങളില്‍ ഹസാരെ ആദരണീയ വ്യക്തിത്വമായി മാറിയത്. ആര്‍.എസ്.എസ് പ്രചാരകന്‍ ആയി മാറിയ ഹസാരെ ദീക്ഷ നല്‍കിയ നാനാ ദേശ്മുഖിന്‍െറ കൂടെനിന്ന് ഏറെക്കാലം പ്രവര്‍ത്തിക്കുകയും ചെയ്തു. റാലിഗന്‍ സിദ്ധിയില്‍ ഹസാരെ നടത്തിയ ആര്‍.എസ്.എസ് പദ്ധതിയുടെ പരീക്ഷണമാണ് അദ്ദേഹത്തിന്‍െറ ഗ്രാമവികസന മാതൃകയായി ആഘോഷിക്കപ്പെട്ടത്്.
ഹസാരെക്ക് ആര്‍.എസ്.എസ് ബന്ധമില്ളെന്ന് അദ്ദേഹവും സംഘാംഗങ്ങളും തുടര്‍ച്ചയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വ്യക്തമായ തെളിവുകളോടെ ‘നയീ ദുനിയ’ രംഗത്തുവന്നത്. ഹസാരെയും ആര്‍.എസ്.എസും തമ്മിലുള്ള അഭേദ്യമായ ബന്ധം വ്യക്തമാക്കുന്ന ചിത്രവും പത്രം പുറത്തുവിട്ടു. ‘ശുദ്ധഹൃദയത്തോടെയും പൂര്‍ണസംതൃപ്തിയോടും ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ച ഹസാരെക്കൊപ്പം തനിക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു’വെന്ന് നാനാ ദേശ്മുഖിന്‍െറ അടുത്ത സഹായി രാം പ്രകാശ് ഗുപ്ത പത്രത്തോട് വിശദീകരിച്ചു. ‘ദേശ്മുഖുമായി തോളോട് തോള്‍ ചേര്‍ന്നാണ് ഹസാരെ പ്രവര്‍ത്തിച്ചത്. ഗ്രാമങ്ങളുടെ വികസനത്തിന് ആര്‍.എസ്.എസ് നേതൃത്വത്തില്‍ രൂപവത്കരിച്ച ‘ഗ്രാം വിശ്വ’ (ഗ്രാമലോകം) സംഘടനയുടെ പ്രസിഡന്‍റ് പദം ദേശ്മുഖ് കൈയാളിയപ്പോള്‍ സെക്രട്ടറി സ്ഥാനം ഹസാരെക്കായിരുന്നു. ലക്നോവിലെ ഗാന്ധി പാര്‍ക്കില്‍ 1983ല്‍ നടന്ന മൂന്നുദിവസത്തെ ‘ഗ്രാം വിശ്വ ബൈഠകി’ല്‍ ഹസാരെയുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. ഗ്രാമീണ ഭാരതത്തിന്‍െറ വികസന സങ്കല്‍പം ഉരുത്തിരിച്ചെടുത്തത് 28 വര്‍ഷം മുമ്പ് നടന്ന ഈ ‘ബൈഠകി’ല്‍ നിന്നാണെന്നും ഗുപ്ത വ്യക്തമാക്കി. ഗോണ്ട ബല്‍റാംപൂരിലുള്ള ജയപ്രഭ ഗ്രാമത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനത്തിനായി എത്തിയ അണ്ണാ ഹസാരെ ഒരു രാത്രി അവിടെ കഴിച്ചുകൂട്ടിയ കാര്യവും ഗുപ്ത ഓര്‍ത്തെടുത്തു. താനും ഹസാരെയും ചേര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈ പ്രവര്‍ത്തനത്തിനായി ചുറ്റിക്കറങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുകൂടാതെ ചിത്രകൂടത്തില്‍ നാനാ ദേശ്മുഖ് തുടങ്ങിയ ‘ഗ്രാമോദയ’ പദ്ധതി നടപ്പാക്കാന്‍ ഹസാരെ ഏറെ നാള്‍ പ്രവര്‍ത്തിച്ചു. ഇതിനുശേഷം റാലിഗന്‍ സിദ്ധിയിലേക്കും ഗ്രാമവികസന പദ്ധതിക്കായി നാനാ ദേശ്മുഖ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അയച്ചുകൊടുത്തുവെന്നും ഗുപ്ത വെളിപ്പെടുത്തി. സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തനവുമായി ദീന്‍ ദയാല്‍ ഫൗണ്ടേഷന്‍ സ്ഥാപനങ്ങളുടെ മാനേജ്മെന്‍റ് കമ്മിറ്റി അംഗമായി ഇപ്പോഴും തുടരുകയാണ് ഗുപ്ത. ആര്‍.എസ്.എസ് ബന്ധം നിഷേധിക്കാന്‍ ധൃതി കാണിക്കാറുള്ള ഹസാരെ സംഘവും ഹസാരെയും ആര്‍.എസ്.എസ് ബന്ധം സംബന്ധിച്ച ‘നയീ ദുനിയ’ വാര്‍ത്ത നിഷേധിച്ചില്ളെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഒക്ടോബറില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച വാര്‍ഷിക ദസറ റാലിയില്‍ സംസാരിച്ച ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് അഴിമതി വിരുദ്ധ കാമ്പയിനില്‍ സംഘ് പ്രവര്‍ത്തകരെല്ലാം സജീവമാണെന്ന് വ്യക്തമാക്കിയിരുന്നു. അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്‍െറ ഭാരവാഹിത്വവും ‘ക്രെഡിറ്റും’ മോഹിക്കാതെയാണിത് ചെയ്യുന്നതെന്നും ഭഗവത് വ്യക്തമാക്കിയിരുന്നു
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ