കണ്ണൂരില്‍ വരുന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയാന്‍....
കണ്ണൂര്‍: ഇത്തവണ മുഖ്യമന്ത്രിയായ ശേഷം ഉമ്മന്‍ ചാണ്ടി ആദ്യമായി കണ്ണൂരിലെത്തുകയാണ്. പ്രതീക്ഷയോടെയാണ് ജില്ല മുഖ്യമന്ത്രിയുടെ വരവ് കാത്തിരിക്കുന്നത്. ഗതാഗത പ്രശ്‌നം മുതല്‍ ജില്ലയുടെ മുഖഛായ തന്നെ മാറ്റാന്‍ സഹായകമാകുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ വരെ ഇതില്‍ ഉള്‍പ്പെടും. സംസ്ഥാനത്തുതന്നെ അതിവേഗം നഗരവത്കരണം നടക്കുന്ന ജില്ലയാണ് കണ്ണൂര്‍. 2011-ലെ സെന്‍സസ് പ്രകാരം നഗരവത്കരണത്തിന്റെ കാര്യത്തില്‍ എറണാകുളത്തിനും തൃശ്ശൂരിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കണ്ണൂര്‍.
ഇതിന്റേതായ പ്രശ്‌നങ്ങളും ചില്ലറയല്ല. ഇതൊക്കെ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സക്രിയ പരിഗണന ആവശ്യമാണ്. മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ജില്ലയ്ക്കനുവദിച്ച ടെക്‌സ്‌റ്റൈല്‍ സെന്റര്‍ സ്ഥലം ലഭിക്കാതെ നഷ്ടമാകുന്ന സാഹചര്യമുണ്ടായിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം ജില്ലയിലെത്തിയപ്പോള്‍ മാതൃഭൂമി ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി.
തിരുവനന്തപുരത്ത് എത്തിയ ശേഷം ആദ്യം ചെയ്യുക ടെക്‌സ്റ്റൈല്‍ സെന്ററിന് ഭൂമി അനുവദിക്കുന്ന കാര്യമാവുമെന്ന് കണ്ണൂരില്‍ പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി വാക്ക് പാലിച്ചു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് റെക്കോഡ് വേഗത്തില്‍ നാടുകാണിയില്‍ 126 ഏക്കര്‍ സ്ഥലം ടെക്‌സ്‌റ്റൈല്‍ സെന്ററിന് അനുവദിക്കാന്‍ നടപടിയെടുത്തു. നാടുകാണിയില്‍ അന്ന് തറക്കല്ലിട്ട ടെക്‌സ്റ്റൈല്‍ സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്നു. ഇതേപോലെ മുഖ്യമന്ത്രിയുടെ ഇത്തവണത്തെ വരവിലും ജില്ലയുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ.
കാത്ത് മടുത്ത് മൊയ്തുപ്പാലം
ഉത്തരമലബാറിനെ ദക്ഷിണ കേരളവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 17-ലെ മൊയ്തുപ്പാലം തകര്‍ച്ചാഭീഷണിയിലായിട്ട് വര്‍ഷങ്ങളായി. പാലം തകര്‍ന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒറ്റപ്പെട്ടതുതന്നെ. മൊയ്തുപ്പാലത്തിന് പകരം സമാന്തര പാലം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 18 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും അന്തിമാനുമതിയായിട്ടില്ല. വേഗത്തില്‍ അനുമതി നേടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ അനിവാര്യമാണ്. സ്ഥലമേറ്റെടുപ്പിനും മറ്റുമായി സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പാരിസ്ഥിതിക അനുമതിയില്‍ കുടുങ്ങി മമ്പറം പാലം
കണ്ണൂര്‍- കൂത്തുപറമ്പ് സംസ്ഥാന പാതയില്‍പ്പെടുന്ന മമ്പറം പാലത്തിന് പകരം പാലം നിര്‍മ്മിക്കുന്നതും എങ്ങും എത്തിയില്ല. തകര്‍ച്ചാ ഭീഷണിയിലായ പാലത്തിന് അറ്റകുറ്റപ്പണി നടത്തുമ്പോള്‍ രണ്ടുവര്‍ഷമാണ് ആയുസ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും പുതിയ പാലത്തിന്റെ പണി തുടങ്ങിയില്ല. പാലത്തിന് പത്തുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. രണ്ടുകോടി രൂപ സംസ്ഥാന സര്‍ക്കാരും എട്ടുകോടി നബാര്‍ഡ് വായ്പയും അനുവദിച്ചു. പാലത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയുമായി. സ്ഥലമേറ്റെടുക്കാന്‍ ഉടമകളുമായി ധാരണയായെങ്കിലും നടപടി പൂര്‍ത്തിയായിട്ടില്ല. സമീപന റോഡിന് തണ്ണീര്‍ത്തടം നികത്തുന്നതിന് പരിസ്ഥിതി അനുതിയുമായിട്ടില്ല.
കണ്ണൂര്‍ വിമാനത്താവളത്തിന് വേഗം പോരാ
നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന് തറക്കല്ലിട്ടെങ്കിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ മെല്ലെയാണ് നീങ്ങുന്നത്. കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി ( കിയാല്‍ ) ന്റെ വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി ( സിയാല്‍ ) നെ ചുമതലപ്പെടുത്തിയതാണ് ഇതുമായി ബന്ധപ്പെട്ട പ്രധാന ചുവടുവെപ്പ്.
പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സിയാല്‍ സംഘം മൂര്‍ഖന്‍ പറമ്പിലെത്തി പഠനം തുടങ്ങി. വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതികാഘാത പഠനത്തിന് ഭൗമശാസ്ത്ര പഠന കേന്ദ്ര ( സെസ് ) ത്തെയും ചുമതലപ്പെടുത്തി. സെസ് അധികൃതരും മട്ടന്നൂരിലെത്തി പഠനം തുടങ്ങി. വിമാനത്താവളത്തിന് വേണ്ടിയുള്ള മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കല്‍ നടപടി ഇനിയും പൂര്‍ത്തിയായിട്ടില്ല.
അഴീക്കലില്‍ കപ്പല്‍ശാലയും വേണം
കേരളത്തില്‍ ഏറ്റവും വികസന സാധ്യതയുള്ള പ്രകൃതിദത്ത തുറമഖമാണ് അഴീക്കലെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞുതുടങ്ങിയെങ്കിലും അതനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച കപ്പല്‍ അറ്റകുറ്റപ്പണി ശാല അഴീക്കലില്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി പറയുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. തുറമുഖവും കപ്പല്‍ശാലയും കൂടി വരുന്നാല്‍ അഴീക്കലിന്റെ പ്രസക്തി വര്‍ധിക്കും. ദേശീയ പാതയില്‍നിന്ന് തുറമുഖത്തേക്ക് റോഡ്, റെയില്‍പ്പാതകളും വികസിപ്പിക്കണം.
രണ്ടാം കവാടമായി; നാലാം പ്ലാറ്റ്‌ഫോം കടലാസില്‍
കണ്ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം രണ്ടാം പ്രവേശനകവാടവും ടിക്കറ്റ്, റിസര്‍വേഷന്‍ കൗണ്ടറുകളും തുറന്നെങ്കിലും നാലാം പ്ലാറ്റ്‌ഫോമും പിറ്റ്‌ലൈനും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കടലാസില്‍ തുടരുകയാണ്. വരുന്ന വണ്ടികള്‍ നിര്‍ത്തിയിടാന്‍ പോലും സൗകര്യമില്ലാത്ത സ്‌റ്റേഷനില്‍ നാലാം പ്ലാറ്റ്‌ഫോം അനിവാര്യമാണ്.
തീവണ്ടികളുടെ അറ്റകുറ്റപ്പണിക്കുള്ള പിറ്റ് ലൈനില്ലാതെ കണ്ണൂരില്‍നിന്ന് കൂടുതല്‍ വണ്ടികള്‍ തുടങ്ങാനാവില്ല. ഇ. അഹമ്മദ് കേന്ദ്ര റെയില്‍വെ സഹമന്ത്രിയായിരുന്നപ്പോള്‍ ഈ പദ്ധതികള്‍ക്ക് അനുമതിയായതാണെങ്കിലും പ്രോജക്റ്റ് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും ഇപ്പോഴും ദക്ഷിണ റെയില്‍വേ ആസ്ഥാനത്തും റെയില്‍വേ ബോര്‍ഡിലുമായി കുടുങ്ങിക്കിടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായാല്‍ ഈ പദ്ധതികള്‍ക്ക് ജീവന്‍ വെക്കും.
തറക്കല്ലിലൊതുങ്ങി കണ്ണൂര്‍ സൈബര്‍ പാര്‍ക്ക്
എരമം പുല്ലുപാറയില്‍ കണ്ണൂര്‍ സൈബര്‍ പാര്‍ക്കിന് ഫിബ്രവരി 19-ന് തറക്കല്ലിട്ടതാണെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയായതിനാല്‍ ഏറ്റെടുക്കാന്‍ പ്രയാസമൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല സെസ് പദവിയും ലഭിച്ചു. നബാര്‍ഡിന്റെ സഹായത്തോടെയാണ് ഇവിടെ സൈബര്‍ പാര്‍ക്ക് വികസിപ്പിക്കുന്നത്. 20 കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്ന ചെലവ്. അമ്പതിനായിരം ചതുരശ്രയടി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കണം.
പ്രവര്‍ത്തനക്ഷമമാകാതെ തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍
2011 ജനവരി 21-ന് ഉദ്ഘാടനം ചെയ്‌തെങ്കിലും തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ ഇനിയും പ്രവര്‍ത്തനക്ഷമമായില്ല. വൈദ്യുതി, ജലവിതരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യമൊന്നുമില്ലാതെയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. തളിപ്പറമ്പില്‍ വാടകക്കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഇവിടേക്ക് മാറ്റാനായിരുന്നു പദ്ധതിയെങ്കിലും അഡീഷണല്‍ തഹസില്‍ദാര്‍ ഓഫീസും സബ്ട്രഷറിയും മാത്രമാണിവിടെ പ്രവര്‍ത്തനം തുടങ്ങിയത്. 12ഓളം ഓഫീസുകള്‍ വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കണക്ഷന്‍ ലഭിച്ചെങ്കിലും ഓഫീസുകള്‍ മാറ്റിയിട്ടില്ല. ആറോളം ഓഫീസുകള്‍ ഇനിയും അപേക്ഷിക്കാന്‍ ബാക്കിയാണ്.
ദേശീയ പാതയും ബൈപ്പാസുകളും
ദേശീയപാത പതിനേഴ് നാലുവരിയാക്കുന്നതിനും നിര്‍ദ്ദിഷ്ട കുപ്പം - കുറ്റിക്കോല്‍, കണ്ണൂര്‍ ബൈപ്പാസുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടിവേണം. തലശ്ശേരി - മാഹി ബൈപ്പാസിന് സ്ഥലമെടുപ്പ് തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടായെങ്കിലും ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. കണ്ണൂരിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ദേശീയ പാതയില്‍ വളപട്ടണം മന്നയില്‍നിന്ന് തുടങ്ങി അലവില്‍- ജില്ലാ ആസ്പത്രി-തയ്യില്‍ വഴി ജെ. ടി. എസ്സിനു സമീപം ദേശീയ പാതയില്‍ ചേരുന്ന റോഡും താണ- കക്കാട്- പൊടിക്കുണ്ട് റോഡും തലശ്ശേരിയിലെ കുരുക്കഴിക്കാന്‍ കൊടുവള്ളി ജങ്ഷന്‍- മാഹി റോഡും മിനി ബൈപ്പാസുകളായി വികസിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഇവ വേഗത്തില്‍ പൂര്‍ത്തിായാക്കിയാല്‍ ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരമാകും. ലോക ബാങ്ക് സഹായത്തോടെയുള്ള കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്റ്റ് പുനരാരംഭിക്കാന്‍ സാധ്യത തെളിഞ്ഞ സാഹചര്യത്തില്‍ ഇതില്‍പ്പെടുന്ന കാഞ്ഞങ്ങാട്- കാസര്‍കോട്, പിലാത്തറ- പാപ്പിനിശ്ശേരി, തലശ്ശേരി- വളവുപാറ റോഡുകള്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടിയുണ്ടാവണം.
അര്‍ബന്‍ ഹാത്തിന് സ്ഥലം വേണം
കൈത്തറി ഉത്പാദനത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍ മികവിന്റെ കേന്ദ്രമാണെങ്കിലും ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും സ്ഥിരം കേന്ദ്രം ഇല്ല. കൈത്തറി തുണിത്തരങ്ങളുടെയും കരകൗശല ഉത്പന്നങ്ങളുടെയും പ്രദര്‍ശന വിപണനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അര്‍ബന്‍ ഹാത്ത് പദ്ധതി കണ്ണൂരിന് അനുവദിച്ചിട്ട് നാളേറെയായി. നഗരത്തിലോ നഗര പ്രാന്തത്തിലോ മൂന്നേക്കര്‍ സ്ഥലം ലഭ്യമാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നു കോടി രൂപ നല്‍കും. സ്ഥലം ലഭ്യമാക്കാത്തതിനാല്‍ പദ്ധതി ഇതുവരെ നടപ്പായിട്ടില്ല. കണ്ണൂര്‍ നഗരത്തിലും പരിസരത്തും കാന്റോണ്‍മെന്റിലും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രതിരോധഘവകുപ്പിന്റെയും പക്കല്‍ സ്ഥലമുണ്ട്. ഇതില്‍ നിന്നൊരു ഭാഗം ലഭ്യമാക്കിയാല്‍ അര്‍ബന്‍ ഹാത്ത് വരും. കണ്ണൂരിലെ നെയ്ത്തുകാര്‍ക്കും കരകൗശലത്തൊഴിലാളികള്‍ക്കും ഗ്രാമീണ ഉത്പന്ന നിര്‍മ്മാതാക്കള്‍ക്കും അത് നേട്ടമാവും.
കൈത്തറി ഗ്രാമവും പാതി വഴിയില്‍
സംസ്ഥാനത്തെ രണ്ടാമത്തെ കൈത്തറി ഗ്രാമം അഴിക്കോട് സ്ഥാപിക്കാന്‍ നടപടി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും എവിടെയുമെത്തിയില്ല. അഴീക്കോട് കൈത്തറി സംഘത്തിന്റെ സ്ഥലം ഏറ്റെടുക്കാനായിരുന്നു തീരുമാനമെങ്കിലും സംഘം കടക്കെണിയിലായതിനാല്‍ നടന്നില്ല. ഇതേത്തുടര്‍ന്ന് സ്വകാര്യ വ്യക്തി സ്ഥലം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കിയെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ