ബിജാപൂര്‍ സംഭവത്തിനുപിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമം
ബിജാപൂര്‍: ബിജാപൂര്‍: പുതുവല്‍സരദിനത്തില്‍ ബിജാപൂരിലെ തഹസില്‍ദാരുടെ ഓഫീസില്‍ പാക് പതാക ഉയര്‍ന്ന സംഭവം പ്രദേശത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് എന്ന്‍ വ്യക്തമായി. അറസ്റ്റ് ചെയ്യപ്പെട്ട ആറ് വിദ്യാര്‍ത്ഥികളും തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നും ആര്‍.എസ്.എസുകാരാണെന്നും ശ്രീരാമ സേനാ ദേശീയ പ്രസിഡന്റ് പ്രമോദ് മുത്തലിക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വേണ്ടിവന്നാല്‍ പ്രതികളുടെ ആര്‍.എസ്.എസ് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും പ്രമോദ് മുത്തലിക് അറിയിച്ചു.
ബാംഗ്ലൂരില്‍ നിന്നും അറസ്റ്റിലായ രാകേഷ് സിദ്ധരാമയ്യ മഠ്, മല്ലനഗൌഡ വിജയകുമാര്‍ പാട്ടീല്‍, പരശുരാം അശോക് വാഗ്മോര്‍, രോഹിത് ഈശ്വര്‍ നവി, സുനില്‍ മടിവളപ്പ അഗസാര്‍, അനില്‍കുമാര്‍ ശ്രീരാം സോളങ്കര്‍ എന്നിവര്‍ പ്രദേശത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കലായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. പാക് പതാക ഉയര്‍ത്തിയത് മുസ്ലീംകള്‍ ആണെന്ന് വരുത്തിതീര്‍ത്ത് മുസ്ലീംകള്‍ക്കെതിരെ ജനരോഷം ഇളക്കിവിടുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം.
അതേസമയം, സംഭവത്തിനുപിന്നില്‍ ആര്‍.എസ്.എസിനും ബിജെപിക്കും പങ്കുണ്ടെന്ന ആരോപണവുമായി ജനതാദള്‍ നേതാവ് എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. ഇതിനുമുന്‍പ് ബിജാപൂരിലെ ഒരു ക്ഷേത്രവും വിവേകാനന്ദന്റെ പ്രതിമയും ചിലര്‍ കേടുവരുത്തിയിരുന്നു. ബിജാപൂരിലെ ടിപ്പുസുല്‍ത്താന്‍ സര്‍ക്കിളില്‍ 2008ല്‍ പാക് പതാക ഉയര്‍ന്നിരുന്നു. പ്രസ്തുത സംഭവങ്ങള്‍ക്ക് പിന്നിലും സംഘ്പരിവാര്‍, ആര്‍.എസ്.എസ് എന്നീ സംഘടനകള്‍ ആണെന്ന് പോലീസ് സംശയിക്കുന്നുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ