Search On Blog

x

2011, ഡിസംബർ 27, ചൊവ്വാഴ്ച

സി.പി.എം ശുംഭന്മാരുടെ വാവിട്ട വാക്കിന് മരുന്നുണ്ടോ....?




വിവാദ പ്രസ്ഥാവനകള്‍ നടത്തി കേസിലകപ്പെടുന്നതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്തായി കേസില്ലാ വക്കീലായിരിക്കുന്ന പി ശശിക്ക് പണി ലഭിക്കാന്‍ സാധ്യതയുണ്ട്. പി ശശിക്ക് പണികൊടുക്കാനാണോ സി പി എംനേതാക്കള്‍ ഇത്തരത്തില്‍ മല്‍സരിക്കുന്നതെന്ന് പലപ്പോഴും തോന്നിപ്പോകും. ഇപ്പോള്‍ സി പി എം ഉണ്ടാക്കുന്ന കേസുകള്‍ക്ക് വക്കാലത്തുമായെത്തുന്നത് പി ശശിയാണ്. ഇത്തരത്തില്‍ നേതാക്കള്‍ പെരുമാറുന്നതോടെ സി പി എം എന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
 സിപിഎമ്മിന്റെ നാവിനു വിലങ്ങിടാന്‍ മരുന്നുണ്ടാകുമോ....?. സി പി എം നേതാക്കള്‍ കുറച്ചു നാളുകളായി തങ്ങളുടെ വാക്കുകള്‍കള്‍കൊണ്ട് സ്വയം കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണ്. വാവിട്ട വാക്ക് പാമ്പായി തിരിഞ്ഞുകൊത്തുമെന്ന്  സി പി എം നേതാവായ ജയരാജന് അറിയില്ലെന്നു തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം പലപ്പോഴായി നടത്തിയിരിക്കുന്നത്. മുന്നില്‍ അണികള്‍ നിരന്നു നില്‍ക്കുമ്പോള്‍ കയ്യടി നേടുന്നതിനായി എന്തും വിളിച്ചുപറയാമെന്ന ജയരാജന്റെ മിഥ്യാബോധമാണ് അദ്ദേഹത്തെ കുഴിയില്‍ വീഴിച്ചിരിക്കുന്നത്. ഇത്തരം പ്രസ്ഥാവനകളും പ്രകോപനപരമായ പ്രഖ്യാപനങ്ങളുംകൊണ്ട് ജയരാജന്‍ പാര്‍ട്ടിയില്‍തന്നെ വെറുക്കപ്പെട്ടവനായി മാറിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ ജയരാജനെ തള്ളിപ്പറയുകയുണ്ടായി. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലണമെന്ന സി.പി.എം സംസ്ഥാന സമിതിയംഗം എം വി ജയരാജന്റെ പ്രകോപനപരമായ പ്രസ്ഥാവന തെറ്റായി പോയെന്നും അത് പാര്‍ട്ടിവിരുദ്ധമാണെന്നും വി എസ് പറയുകയുണ്ടായി. ഇതോടെ ജയരാജന് പാര്‍ട്ടിയുടെ തുണയും നഷ്ടമായിരിക്കുകയാണ്. മാസങ്ങള്‍ക്കു മുമ്പ് തന്റെ ശുംഭന്‍ പ്രയോഗത്തിലൂടെയാണ് ജയരാജന്‍ തന്റെ വിവാദ പ്രസ്ഥാവനകള്‍ക്കു തിരികൊളുത്തിയത്. ഇതോടെ ജയരാജന്‍ കോടതി അലക്ഷ്യ കേസിന് കോടതി കയറിയിറങ്ങാന്‍ തുടങ്ങി. എന്നാല്‍ കോടതി അലക്ഷ്യ പ്രസ്ഥാവനയ്‌ക്കൊന്നും ജയരാജനെ തളയ്ക്കാന്‍ സാധിച്ചില്ല.അതുകൊണ്ടാണ് വീണ്ടും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലണമെന്ന് അദ്ദേഹം തന്റെ അണികളോട് ആഹ്വാനം ചെയ്തത്. ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം, പിന്നേം ചാടിയാല്‍ ചട്ടിയോളം എന്ന പഴഞ്ചൊല്ല് ഇതിയാന് ഓര്‍മ്മയില്ലെന്നു തോന്നുന്നു. കോടതി അലക്ഷ്യ കേസ് നിലവിലിരിക്കെ ഇത്തരമൊരു പ്രസ്ഥാവന കൂടി നടത്തിയ ജയരാജന് വറചട്ടിയില്‍ തന്നെ വീഴാനാണ് യോഗം. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പാര്‍ട്ടി പലതവണ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിട്ടും ജയരാജന് അതൊന്നും പുത്തരിയല്ലെന്നായിരുന്നു മറുപടി. താന്‍ കുറേയേറെ കേസുകള്‍ കണ്ടിട്ടുള്ളതാണെന്നും, അതെല്ലാം തനിക്കു പുല്ലാണെന്നുമാണ് ജയരാജന്റെ പക്ഷം. തനിക്ക് എന്തും വിളിച്ചുപറയാമെന്നും അതിനുള്ള ലൈസന്‍സ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നുമുള്ള ഭാവത്തിലാണ് ജയരാജന്റെ നടപ്പ്. ഇത്തരം പ്രസ്ഥാവനകള്‍ കൊണ്ട് ജയരാജന്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതോടെ വളരെക്കാലമായി ഉറങ്ങിക്കിടക്കുകയായിരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശിവദാസമേനോനും ഉറക്കം വിട്ട് സടകുടഞ്ഞ് എഴുന്നേറ്റു. ജയരാജന്‍ പറഞ്ഞതിലും കൂടുതലായി വിവാദ പ്രസ്ഥാവന നടത്തിയാല്‍ മാത്രമേ അണികള്‍ക്കിടയില്‍ തനിക്ക് സ്ഥാനമുണ്ടാവൂ എന്ന ബോധം അദ്ദേഹത്തിനുമുണ്ടായി.തനിക്ക് ജയരാജന്റെ പ്രസ്ഥാവനയില്‍ അല്‍പ്പം ഭേതഗതി വരുത്താനുണ്ടെന്നും രാധാകൃഷ്ണപിള്ളയെ യൂണിഫോമില്‍ കിട്ടിയാലും തല്ലമെന്നായിരുന്നു അറികളോട് ശിവദാസമേനോന്‍ ആഹ്വാനം ചെയ്തത്. ഇങ്ങോട്ട് അതിക്രമം കാണിച്ചാല്‍ ചവിട്ടി നീളം വലിക്കുമെന്ന ബാലിശമായ പ്രഖ്യാപനങ്ങളാണ് ശിവദാസമേനോന്‍ നടത്തിയത്. മുന്‍ മന്ത്രിവരെയായിരുന്ന ശിവദാസമേനോന്‍ നടത്തിയ വിവാദ പ്രസ്ഥാവന അറിവില്ലായ്മകൊണ്ടാണെന്ന് പറയാനാവില്ല. അണികളെ ഇത്തരത്തില്‍ പ്രകോപിതരാക്കി അക്രമം അഴിച്ചു വിടാനുള്ള ഗൂഡ തന്ത്രമാണ് ഇതിനു പിന്നിലെന്ന് എല്ലാവര്‍ക്കും മനസിലാക്കാനാവുന്നതേയുള്ളൂ. ഇത്തരം നേതാക്കള്‍ അരിവാളും ചുറ്റികയുമെടുത്ത് പോരാടാനാണ് അണികളോട് ആഹ്വാനം ചെയ്യുന്നത്. എം വി ജയരാജന്റെ വിവാദ പ്രസ്ഥാവന ഉണ്ടായതോടെ ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കാനും തീരുമാനമെടുത്തു.  സംഭവം വിവാദമായതോടെ കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിയുടെ നിര്‍ദേശപ്രകാരം  ടൗണ്‍പോലീസാണ് ജയരാജനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് വിവാദപ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍  പോലീസ് പരിശോധിക്കുന്നത്. പ്രസ്ഥാവനയുടെ പേരില്‍ കടുത്തൊരു നടപടി ജയരാജനെതിരെ ഉണ്ടാവുകയാണെങ്കില്‍ സ്വന്തം പാര്‍ട്ടിയുടെ പിന്തുണ പോലും ജയരാജന് ഉണ്ടാകാന്‍ സാധ്യതയില്ല. കണ്ണൂരിലെ ചില ചാനലുകാരാണ് വീഡിയോക്ലിപ്പിംഗുകള്‍ പോലീസിന് കൈമാറിയിട്ടുള്ളത്. ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ കനത്ത നടപടിയുണ്ടാവുമെന്നാണ് പോലീസ് അധികൃതര്‍ പറയുന്നത്.കുറ്റംചെയ്യാന്‍ പ്രേരിപ്പിച്ചതിന് ഐ പി സി 116, 117 വകുപ്പുകള്‍ പ്രകാരവും, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് പോലീസ് ആക്ട് 117 ഇ പ്രകാരവുമാണ് ജയരാജനെതിരെ നിലവില്‍ പോലീസ് കേസെടുത്തിട്ടുള്ളത്. വീഡിയോ ക്ലിപ്പിംഗുകള്‍ പരിശോധിച്ച ശേഷം കുറ്റം  തെളിഞ്ഞാല്‍ ജയരാജന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. വിദ്യാര്‍ഥി സമരത്തിനിടെ വെടിയുതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച കൂട്ടായ്മയിലാണ് ജയരാജന്‍ പ്രകോപനപരമായ രീതിയില്‍ പ്രസ്ഥാവന നടത്തിയത്. യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്ണപിള്ളയും നമ്മളെപ്പോലെ സാധാരണ പൗരനാണെന്നും അതിനാല്‍ അദ്ദേഹത്തെ തല്ലുന്നതില്‍ ഭയക്കേണ്ട കാര്യമില്ലെന്നും ജയരാജന്‍ പറയുകയുണ്ടായി. ഇത്തരത്തില്‍ ജയരാജന്‍ വിദ്യാര്‍ത്ഥികളെ അക്രമം നടത്താന്‍ പ്രേരിപ്പിക്കുകയാണുണ്ടായത്. പോലിസുകാര്‍ ആക്രമിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ പേരില്‍ തിരിച്ചുതല്ലാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടെന്നും ജയരാജന്‍ പറയുകയുണ്ടായി. ഇതുകൂടാതെ വിദ്യാര്‍ത്ഥിയായ നിര്‍മ്മല്‍ മാധവ് മണ്ടനും തിരുമണ്ടനുമാണെന്നും പ്രഖ്യാപിച്ച് ജയരാജന്‍ പരസ്യമായി വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു.രാധാകൃഷ്ണപിള്ളയെ യൂണിഫോമില്‍ കണ്ടാലും തല്ലണമെന്നു പ്രസ്ഥാവിച്ചതോടെ ശിവദാസ മേനോനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തലശ്ശേരി പോലീസാണ് ശിവദാസ മേനോനെതിരെ കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായി പ്രസംഗിക്കുക, ലഹളയ്ക്ക് പ്രേരണ നല്‍കുക, തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 116, 117, കേരളാ പോലീസ് ആക്ട് 17 ഇ, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കുറ്റം തെളിയിക്കുകയാണെങ്കില്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണ് ഇതും. വ്യാഴാഴ്ച്ച വൈകിട്ട് തലശ്ശേരി പുതിയ ബസ്സ്റ്റാന്റില്‍ സി എച്ച് കണാരന്‍ അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശിവദാസമേനോന്‍ പ്രകോപനപരമായ രീതിയില്‍ പ്രസംഗം നടത്തിയത്. പ്രസംഗത്തെക്കുറിച്ച് വിശദമായി പഠിച്ച ശേഷം മേല്‍ നടപടികള്‍ ഉണ്ടാകുമെന്ന് തലശ്ശേരി ഡി വൈ എസ് പി എ പി ഷൗക്കത്തലി അറിയിച്ചിട്ടുണ്ട്. 
ഇത്തരത്തില്‍ വിവാദ പ്രസ്ഥാവനകള്‍ നടത്തി കേസിലകപ്പെടുന്നതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്തായി കേസില്ലാ വക്കീലായിരിക്കുന്ന പി ശശിക്ക് പണി ലഭിക്കാന്‍ സാധ്യതയുണ്ട്. പി ശശിക്ക് പണികൊടുക്കാനാണോ സി പി എംനേതാക്കള്‍ ഇത്തരത്തില്‍ മല്‍സരിക്കുന്നതെന്ന് പലപ്പോഴും തോന്നിപ്പോകും. ഇപ്പോള്‍ സി പി എം ഉണ്ടാക്കുന്ന കേസുകള്‍ക്ക് വക്കാലത്തുമായെത്തുന്നത് പി ശശിയാണ്. തങ്ങള്‍ നടത്തിയ പ്രസ്ഥാവനകള്‍ തെറ്റാണെന്ന് സമ്മതിക്കാനുള്ള സാമാന്യ ബോധം പോലും സിപിഎം പ്രതിനിധികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ നേതാക്കള്‍ പെരുമാറുന്നതോടെ സി പി എം എന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ