Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

ഒന്നും നേടാത്ത അദ്വാനിയുടെ യാത്ര നാല്‍പ്പതു ദിവസങ്ങളില്‍ ഇന്ത്യാ മഹാരാജ്യം ചുറ്റി


ഒന്നും നേടാത്ത അദ്വാനിയുടെ യാത്ര നാല്‍പ്പതു ദിവസങ്ങളില്‍ ഇന്ത്യാ മഹാരാജ്യം ചുറ്റി, ബി.ജെ.പി നേതാവ് ലാല്‍കൃഷ്ണ അദ്വാനിയുടെ രഥയാത്ര ഇന്നലെ രാംലീല മൈതാനിയില്‍ അവസാനിച്ചിരിക്കുകയാണ്. അന്നാ ഹസാരെ ഉയര്‍ത്തിവിട്ട അഴിമതി വിരുദ്ധ സമരത്തില്‍ നിന്ന് രാഷ്ട്രീയ ലാഭം ലാക്കാക്കി സംഘടിപ്പിക്കപ്പെട്ട യാത്ര രാജ്യത്തെ ജനങ്ങള്‍ക്ക് എന്തു നല്‍കി എന്നതു സംബന്ധിച്ച് അന്വേിക്കുന്നത് നന്നായിരിക്കും.
ഒക്ടോബര്‍ 11 ന് ബിഹാറില്‍ നിന്നാണ് രാജ്യത്തെ അഴിമതി തൂത്തുകളയാനും ഭരണ സുതാര്യത നിലനിര്‍ത്താനും ബി.ജെ.പിയുടെ പഴയ പടക്കുതിര യാത്ര ആരംഭിച്ചത്. മുന്‍ ശിങ്കിടിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുമായി ഉണ്ടായ ഉടക്കില്‍ നിന്നാണ് ഗുജറാത്തില്‍ നിന്ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന യാത്ര എതിരാളിയായ നിതീഷ് കുമാറിന്റെ സംസ്ഥാനത്തു നിന്നു ആരംഭിക്കേണ്ടി വന്നത്. അതോടു കൂടി യാത്രയുടെ തുടക്കത്തിലേ കല്ലുകടിയേറ്റു. 83ാം വയസ്സിലും രാജ്യത്തെ നന്നാക്കാന്‍ ഒരുമ്പെട്ടിറങ്ങിയത് രാജ്യസ്നേഹം കൊണ്ടാണെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും പറയാന്‍ ഇടയില്ല. ഒക്ടോബറില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവില്‍ ഇക്കാര്യം മറനീക്കി പുറത്തുവരുകയും ചെയ്തു.
പ്രധാനമന്ത്രി കുപ്പായത്തിന് ഇപ്പോഴേ തുന്നലാരംഭിച്ച നരേന്ദ്ര മോഡി പക്ഷം യാത്രക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു. ജിന്ന പരാമര്‍ശം നടത്തി അനഭിമതനായ അദ്വാനിയെ പിന്തുണക്കാന്‍ സംഘ്പരിവാര്‍ പോലും രംഗത്തുണ്ടായിരുന്നില്ല. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് ഇന്ത്യാ വിഭജന സമയത്ത് രാജസ്ഥാനിലെ ആര്‍.എസ്.എസ് കാര്യങ്ങള്‍ നോക്കി നടത്താനാണ് അദ്വാനി ഇന്ത്യയിലെത്തുന്നത് എന്നത് ചരിത്രം മാത്രമാണ് അവര്‍ക്ക്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം കൈവന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രതിച്ഛായ കുടഞ്ഞുകളയാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റെ ജിന്നാ പരാമര്‍ശം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിപദത്തില്‍ തീവ്ര ഹിന്ദുത്വ മുഖമുള്ള ഒരാളിരിക്കുന്നതിന്റെ അനൗചിത്യമാണ് അന്ന് ജിന്ന മതേതരനായിരുന്നു എന്ന് പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ബി.ജെ.പിക്ക് ദേശീയ രാഷ്ട്രീയത്തില്‍ വളക്കൂറുള്ള മണ്ണൊരുക്കുന്നതില്‍ പരമപ്രധാന പങ്കു വഹിച്ചിട്ടും പ്രധാനമന്ത്രിയാകാന്‍ കഴിയാത്തതിലെ നിരാശയാണ് ഇപ്രാവശ്യത്തെ യാത്രക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നു പറഞ്ഞാല്‍ തെറ്റാകില്ല. യാത്രയുടെ പ്രധാന ഉദ്ദേശ്യമായ അഴിമതി വിരുദ്ധ മുദ്രാവാക്യം തുടക്കത്തില്‍ തന്നെ അദ്വാനിയെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. യാത്ര ആരംഭിച്ച് ആഴ്ചകള്‍ക്കകമാണ് ദക്ഷണേന്ത്യയിലെ ആദ്യത്തെ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അഴിമതിക്കേസില്‍ ജയിലിലായത്. അനധികൃത ഭൂമിഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് യെദ്യൂരപ്പ കര്‍ണാടക ലോകായുക്ത ഒരുക്കിയ കെണിയില്‍ വീണത്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട് ഒരു പാര്‍ട്ടി മുഖ്യമന്ത്രി തന്നെ ജയിലിലായത് ദേശീയ നേതൃത്വത്തെയും അദ്വാനിയെയും തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. യാത്രക്കു മുമ്പെ പുകഞ്ഞു കൊണ്ടിരുന്ന വിഷയത്തില്‍ പ്രതികരിക്കാനും ആദ്യ ദിവസങ്ങളില്‍ അദ്വാനി തയ്യാറായില്ല. കര്‍ണാടകയിലെ ചിലയിടങ്ങളില്‍ യെദ്യൂരപ്പ വിഭാഗത്തിന്റെ രോഷം ഭയന്ന് യാത്ര മാറ്റിവെക്കണമെന്ന ആലോചനകള്‍ വരെയുണ്ടായി. പ്രതിരോധത്തിലാണ്ട അദ്വാനിയെ രക്ഷിക്കാനും പാര്‍ട്ടിയില്‍ നിന്ന് ആരും ഉണ്ടായില്ല. 60 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുപോലെ ഒറ്റപ്പെട്ട യാത്രയും അദ്വാനി നടത്തിയിട്ടില്ല. പ്രതിരോധ ഘട്ടങ്ങളില്‍ അദ്ദേഹത്തിനു വേണ്ടി സംസാരിക്കാന്‍ പോലും ഒരു നേതാവ് ഉണ്ടായിരുന്നില്ല.
യാത്രയുടെ സമാപനമായപ്പോഴേക്കും അഴിമതി വിരുദ്ധ അജണ്ട വലിച്ചെരിഞ്ഞ് അദ്ദേഹം കള്ളപ്പണത്തില്‍ അഭയം കണ്ടെത്തിയിരുന്നു. എന്‍.ഡി.എയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കള്ളപ്പണമില്ലെന്ന സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ഫ്രഞ്ചു സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ 700 അംഗ കള്ളപ്പണക്കാരുടെ ലിസ്റ്റ് അധികൃതര്‍ ഇനിയും പ്രസിദ്ധീകരിക്കാത്തത് സര്‍ക്കാറിന്റെ ഒത്തുകളിയാണെന്നും അദ്ദേഹം ആരോപിച്ചു. അടിക്കടിയുള്ള അനിയന്ത്രിത വിലക്കയറ്റത്തിനു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അഴിമതി വിരുദ്ധ അജണ്ട യാത്രാവസാനത്തോടെ പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തു.
തീര്‍ത്തും പ്രതിരോധത്തിലായിരുന്ന യാത്രയായിരുന്നു ഇത്തവണത്തേത് എന്നു തീര്‍ച്ചയായും പറയാം. കാരണം മറ്റു യാത്രകളിലെ അജണ്ടകളില്‍ നിന്നു വിഭിന്നമായി ഈ യാത്രയുടെ ലക്ഷ്യം മഹത്തരമായിരുന്നു. എന്നാല്‍ അദ്വാനിയെ പോലെയുള്ള ഒരു കപട രാഷ്ട്രീയക്കാരന് എത്തിപ്പിടിക്കാന്‍ കഴിയുന്നതിലും കാതങ്ങള്‍ അകലെയാണ് ഈ ലക്ഷ്യങ്ങള്‍. അദ്വാനിയുടെ പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സമയത്തു തന്നെയാണ് രാജ്യത്തെ മൊത്തം നാണം കെടുത്തിയ ശവപ്പെട്ടി കുംഭകോണവും സ്പെക്ട്രം അഴിമതികളും അരങ്ങേറിയത് എന്ന് ഓര്‍ക്കേണ്ടതുണ്ട്.
നീണ്ട കാല രാഷ്ട്രീയ ജീവിതത്തില്‍ ഒന്നും നേടാന്‍ സാധിക്കാത്ത യാത്രയായിരുന്നു അദ്വാനിയുടെ ആറാം രഥയാത്ര. ഒന്നും നേടിയിട്ടില്ല എന്ന ഇല്ലായ്മയിലും രാജ്യം തീര്‍ച്ചയായും ആശ്വാസം കൊള്ളുക തന്നെയാണ്. ദക്ഷിണേന്ത്യയില്‍ വര്‍ഗീയ വിഷം ചീറ്റി കടന്നു പോയ യാത്രകള്‍ ഓര്‍ക്കുമ്പോള്‍ ഈ ഇല്ലായ്മ തന്നെ മതേതര ഇന്ത്യയുടെ സുഖം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ